കുംഭത്തിലെ ആദ്യത്തെ വെള്ളിയാഴ്ച
കറുപ്പുട്ടി അവസാനമായി മുത്തപ്പന് വീതു വെച്ചു.
കെട്ടിയവളായ പൊന്നൂട്ടി ചാണം മെഴുകി വിളക്കുവെച്ചു
പറമ്പ് കാക്കുന്ന മുത്തപ്പൻ ഒരിറ്റ് ഇറക്കിനായി കാത്തു.
പൊന്നുട്ടിയുടെ ഒക്കത്തിരുന്ന നേർച്ചകോഴി എന്തൊക്കയോ കുറുകികൊണ്ടിരുന്നു
ചുണ്ണാമ്പ് തേച്ചു ചോപ്പിച്ച കളത്തിൽ
നീളത്തിൽ ചീന്തിയ വാഴയില അതിരു കാത്തു
മെഴുകിയ കളത്തിൽ മഞ്ഞൾപ്പൊടി എരിവ് പകർത്തുണ്ടായിരുന്നു.
മാട്ടത്തിലെ തെച്ചിപ്പൂക്കൾ കല്ലുക്ലാസിലെ കള്ളിൽ കിടന്നു നീറി.
കറുപ്പുട്ടിക്കും നീറുന്നുണ്ടായിരുന്നു,
ഉച്ചത്തെ തനിക്കുള്ള വീതിൻറെയാവും.
"നല്ലച്ഛന് കളം
പറമ്പ് കാക്കുന്ന പറക്കുട്ടിക്കും കരിങ്കുട്ടിക്കും പനങ്കള്ള്
പ്രേതം വെച്ചകത്തിരിക്കണ ഹെന്റച്ഛനുമച്ചമ്മയ്ക്കും പൂവങ്കോഴി ചോര
എന്നമ്മേ തമ്പുരാട്ടീ....."
രാവിരാവി മൂർച്ചക്കേറ്റിയ കത്തി ഊഴം കാത്തുനിന്നു.
വിളക്കുമ്മേലുള്ള കരികൊണ്ട് കണ്ണെഴുതി
കറുപ്പുട്ടി പൂവങ്കോഴിയുടെ കഴുതറുത്തു
കള്ളും ചോരയും മത്സരിച്ചു ഒഴുകി.
കറപ്പുട്ടി ഉറഞ്ഞുതുള്ളി
കളം മാച്ചു തുള്ളി
കള്ളു മോന്തി തുള്ളി
മുറുക്കി ചോപ്പിച്ച നീര് തുപ്പി തുള്ളി
നല്ല ചോരേടെ നെറത്തില്.
"എന്നമ്മേ തമ്പുരാട്ടീ.... "
ചോര നിന്നില്ല.
തുള്ളലും നിന്നില്ല.
തുള്ളൽ വിറയലായി
വിറയലായി കണ്ണ് മറിഞ്ഞു
കറുപ്പുട്ടിയും കണ്ണ് തുറിച്ചു പിടഞ്ഞുവീണു
പൂവങ്കോഴി പിടയണ പോലെ
പറമ്പ് കാക്കണ കാർന്നോമ്മാർക്കു ഇന്ന് രണ്ട് കുരുതി.
"ഉറഞ്ഞുതുള്ളി കളം മാച്ച നല്ലച്ഛൻ കറുപ്പുട്ടിയെ കൊണ്ടോയി
ഓന്റെ പകരം ഇനി ആര് വീത് വെയ്ക്കാനാ?
ഓനൊരു ആൺ സന്തതി ഇണ്ടാ?
തട്ടകത്തില് കലശം വെയ്ക്കാൻ അവകാശള്ള അവസാന വിത്താ ചത്തുവീണിരിക്കുന്നെ
കുടിയനാണേലും കലശത്തിനു കേമനായിരുന്നു."
കിണ്ടീലെ ചുണ്ണാമ്പിട്ട് ചോപ്പിച്ച കുരുതിവെള്ളം മേത്തൊഴിച്ചു
പട്ടുടുത്ത് കരിയെഴുതി പൊന്നൂട്ടി കളം വരച്ചു തൊഴുതു.
കറുപ്പുട്ടി പാടിയതിനേക്കാൾ ഉച്ചത്തിൽ നല്ലച്ചന്മാർക്ക് പാട്ട് പാടി
“ഈ ലോകത്തുള്ള മക്കളെ വാഴ്ത്തുന്ന നല്ലച്ചമ്മാരേ
പറമ്പ് കാക്കുന്ന കുട്ടിച്ചാത്തന്മാരെ
നിങ്ങക്കിന്ന് കോഴിക്കുരുതി
പനങ്കള്ളോട് കൂടി മനുഷ്യകുരുതി
ആരോമലായ പെണ്ണിവളേകുന്ന കന്നികുരുതി
കറുപ്പുട്ടിയെ കൊണ്ടോയ നല്ലച്ചനിനി
വീത് വെയ്ക്കാൻ തലമുറപെറ്റുകൂട്ടുന്ന പെണ്മക്കൾ
മുണ്ട് ഇറുക്കികുത്തി പണിയെടുക്കണ പെണ്മക്കൾ
അച്ഛനപ്പൂപ്പന്മാർക്ക് കള്ള് നേദിക്കുന്നതിനി
കളം വരച്ചു പാട്ടുപാടാനിനി
കറുപ്പൂട്ടിക്ക് പട്ടട കത്തിയ്ക്കാനിനി
നല്ലച്ചന്റെ പറമ്പ് നോക്കണ പെൺമക്കൾ
എന്നമ്മേ തമ്പുരാട്ടീ!