അമ്മയുടെ ഫോണിന്റെ
ഫിംഗർ പ്രിന്റ് സെൻസർ
വർക്കാവുന്നില്ല.
 
സർവീസ് സെന്ററിലെ ചെക്കൻ
കവറഴിച്ച്
സിമ്മും കാർഡും ഊരിമാറ്റി
മേശപ്പുറത്ത് കമിഴ്ത്തി കിടത്തി ഭൂതക്കണ്ണാടിയിലൂടെ 
കണ്ണുരുട്ടി നോക്കി.
 
ദോശമാവ്,
ഗോതമ്പ് പൊടി,
യൂട്യൂബ് നോക്കി ഇന്നലെയുണ്ടാക്കിയ
മഷ്‌റൂം മസാലയുടെ ബാക്കി.
 
കഞ്ഞിപ്പശ,
ഉജാലയുടെ നീല,
ഡിറ്റർജന്റിന്റെ മാജിക് ഫോർമുല.
 
ഒരു തുള്ളി 
ഐസോപ്രൊപ്പൈൽ ആൽക്കഹോളിറ്റിച്ച്
ചെക്കനാ പാടെല്ലാം
നിസ്സാരമായി തുടച്ചു കളഞ്ഞു!
 
കണ്ണിൽപ്പെടാത്ത
എത്രയോ പാടുകൾ
കൂടെയിറങ്ങിപ്പോയി –
ഈർക്കിലിച്ചൂലിന്റെ അറ്റം വരച്ച 
വളഞ്ഞ വര.
നിലവിളക്കിൽ നിന്നും തീകായനിറങ്ങിയ 
ഒരു എണ്ണത്തുള്ളി.
പ്രഷർ കുക്കറിന്റെ വക്ക് കൊടുത്ത
ചൂടുമ്മകൾ.
മത്തിക്കുഞ്ഞുങ്ങൾ ബാക്കിയാക്കിയ 
പച്ചമണം.
ആറുമണിക്കുണരുന്ന മിക്സിയുടെ 
ഒച്ചയും വിറയലും..
 
“എല്ലാം നേരെയായില്ലേ,
ഇനിയാ ഫോണിങ്ങു തരൂ!
നേരമില്ല..”
 
ഒന്നു മുതൽ വീണ്ടും
അമ്മ
വിരലടയാളം പതിപ്പിച്ചു തുടങ്ങി.