വർഷങ്ങൾ തൻ
പക്ഷങ്ങളരിയാനുതകു-
ന്നൊരീർച്ചവാളെൻ
പക്കലില്ലാതെ പോയ്.
ശൈശവം കടന്നു പോയ്,
പിന്നെ ബാല്യവും കൗമാരവും
പിടി തരാതെ ദ്രുതമായ്
പടിയിറങ്ങി യൗവനം.
അൻപോടെയെന്നുള്ളിൽ
അമരമായ് നിൽക്കു-
മോർമ്മകളേകിക്കൊ-
ണ്ടമ്പത്തൊന്നാണ്ടും പറന്നു പോയ്.
കേവലമോർമ്മകൾ മാത്ര-
മല്ലതെൻ ജീവിത-
പ്പാത തൻ നിമ്നതലങ്ങളിൽ
താങ്ങാകുമൂന്നുവടിയതത്രേ!